കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 10 കോടി രൂപയുടെ ഗ്ലൗസ് ഇടപാടിൽ കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയെ ഒഴിവാക്കിയത് വിവാദമായി. എക്സാമിനേഷൻ ഗ്ലൗസിന്റെ (ലാർജ്, മീഡിയം) 9.75 കോടിയുടെ മൊത്തം ഓർഡറും രണ്ടാം സ്ഥാനക്കാരായ കമ്പനിക്കാണ് നൽകിയത്.
എക്സാമിനേഷൻ ഗ്ലൗസിന്റെ 2 ഇനങ്ങൾക്കും 3.30 രൂപ വീതം ക്വോട്ട് ചെയ്ത മഹാരാഷ്ട്ര കമ്പനിയെ ഒഴിവാക്കിയിട്ടാണ് 3.90, 3.79 രൂപ വീതം ആവശ്യപ്പെട്ട കേരള കമ്പനിക്ക് കരാർ നൽകിയത്. 3.90 രൂപ വീതം ആവശ്യപ്പെട്ട കേരളത്തിൽ നിന്നു തന്നെയുള്ള മറ്റൊരു കമ്പനിയായിരുന്നു മൂന്നാം സ്ഥാനത്ത്. വിപണി പരിചയം ഇല്ല എന്നു പറഞ്ഞാണ് മൂന്നാം സ്ഥാനക്കാരെ തള്ളിയത്. ‘പൗഡർ ഫ്രീ’ എന്നു രേഖപ്പെടുത്തിയിട്ടില്ല എന്ന കാരണത്താൽ മഹാരാഷ്ട്ര കമ്പനിയെയും തള്ളി.
ഇ–ടെൻഡറിൽസാങ്കേതിക യോഗ്യതയും സാമ്പത്തിക യോഗ്യതയും 2 ഘട്ടങ്ങളായാണു പരിശോധിക്കുന്നത്. സാങ്കേതിക ടെൻഡറിൽ യോഗ്യത നേടിയാൽ മാത്രമേ കമ്പനിയുടെ സാമ്പത്തിക ടെൻഡർ തുറക്കൂ. ഗ്ലൗസ് ടെൻഡറിൽ 3 കമ്പനികളുടെയും സാമ്പത്തിക ടെൻഡർ തുറക്കുകയും നിരക്ക് താരതമ്യം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
