ഫ്രാൻസിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ പതിനായിരങ്ങൾ തെരുവിലിറങ്ങി. പ്രസിഡന്‍റ് മക്രോണിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു
പാരിസ്: ഫ്രാൻസിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതി ശക്തമായി തുടരുന്നു. പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രധാനമന്ത്രി ഫ്രാൻസ്വ ബെയ്റോ അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്. പൊതു അവധി ദിനങ്ങൾ റദ്ദാക്കിയതുൾപ്പെടെയുള്ള വിവാദ തീരുമാനങ്ങൾ പ്രക്ഷോഭത്തിന് ആക്കം കൂട്ടി. ഇതുവരെ മുന്നൂറോളം പേർ അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതിഷേധക്കാർ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് തെരുവുകളിലിറങ്ങുന്നത്. മക്രോണിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് മുഴങ്ങുന്നത്. പ്രക്ഷോഭം കനക്കുന്നതിനിടെ, പുതിയ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലുക്കോർണു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എന്നാൽ, സർക്കാരിന്റെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തമാകുകകയാണ്.