കാഞ്ഞിരപ്പള്ളി മറക്കില്ല, ബ്രേക്കുപോയ ബസിനെ ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിർത്തിയ ധീരതയെ

aussimalayali
2 Min Read

കാഞ്ഞിരപ്പള്ളി (കോട്ടയം): പുതിയ തലമുറയ്ക്ക് മുൻപിൽ, കഴിഞ്ഞ ദിവസം അന്തരിച്ച ടി.ജെ. കരിമ്പനാൽ(87) എന്ന അപ്പച്ചൻ ഒരു പ്ലാന്റർ മാത്രം. എന്നാൽ, കാഞ്ഞിരപ്പള്ളിക്കാർക്കുമുൻപിൽ ധീരതയുടെ പര്യായമായി എന്നുമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. ബ്രേക്ക് നഷ്ടപ്പെട്ട, നിറയെ യാത്രക്കാരുള്ള കെഎസ്ആർടിസി ബസ് തന്റെ മിലിട്ടറി ജീപ്പുകൊണ്ട് ഇടിപ്പിച്ചുനിർത്തി യാത്രക്കാരുടെ ജീവൻരക്ഷിച്ച അപ്പച്ചൻ തന്റേടത്തിന്റെ ആൾരൂപമായിരുന്നു എന്നും.

To advertise here,

ജീപ്പിനോട് ഭ്രമമുള്ള അപ്പച്ചൻ മിലിട്ടറിയിൽനിന്ന് ലേലത്തിൽ വാങ്ങിയ ജീപ്പിലായിരുന്നു യാത്ര. 1986-ലാണ് സ്വന്തംജീവൻ പണയംവെച്ച് ഒരു ബസ് നിറച്ചുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. നവംബർ മാസത്തിലായിരുന്നു അപകടം.

പൊൻകുന്നം ഡിപ്പോയിലെ ബസ് കുമളിയിൽനിന്ന് എരുമേലിക്ക് ശബരിമല തീർഥാടകരുമായി പോയതാണ്. സീറ്റിലുള്ളവരെ കൂടാതെ നിരവധി തീർഥാടകർ ബസിനുള്ളിലുണ്ട്. അപ്പച്ചൻ ചെറുവള്ളിക്കുളത്തെ എസ്റ്റേറ്റിൽനിന്ന് കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിലേക്ക് ജീപ്പിൽ വരുമ്പോഴാണ് സംഭവം. കെകെ റോഡിൽ മരുതുംമൂട് വളവിന് മുമ്പേ ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവറുടെ നിയന്ത്രണത്തിനപ്പുറത്തായി. ഗിയർ മാറ്റിയും കല്ലുകളിൽ കയറ്റിയിറക്കിയും വേഗം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

അപ്പച്ചൻ തന്റെ ജീപ്പിൽ(ഫയൽഫോട്ടോ)

ജീപ്പ് ബസിന് പിന്നിലായിരുന്നു. മുന്നിലുള്ള ബസിന്റെ പോക്ക് ശരിയല്ലെന്നുകണ്ട അപ്പച്ചന് കാര്യം മനസ്സിലായി. കുത്തിറക്കവും വളവുമുള്ള റോഡിൽ ബസ് താഴേക്ക് പതിക്കാൻ സാധ്യതയേറെ. ബസിനുള്ളിൽനിന്ന് യാത്രക്കാരുടെ ശരണംവിളിയും ആർത്തനാദവും കേൾക്കാം. തന്റെ ഡ്രൈവറെ പിൻസീറ്റിലിരുത്തി ജീപ്പോടിച്ചിരുന്ന അപ്പച്ചൻ തന്റെ ഡ്രൈവിങ് മികവ് തെളിയിച്ചുകൊണ്ട് ബസിനെ മറികടന്ന് മുൻപിലെത്തി. നീണ്ട ഹോണടിച്ച് ജീപ്പ് മാറ്റാൻ കെഎസ്ആർടിസി ഡ്രൈവർ സൂചന നൽകിയെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബസിന് മുൻപിൽതന്നെ ഫോർവീൽ ഡ്രൈവ് മോഡിലാക്കി ജീപ്പ് വേഗംകുറച്ച് ബസിടിക്കാൻ പാകത്തിൽ സൗകര്യമൊരുക്കി.

തിരുവനന്തപുരം സിഇടി എൻജീനീയറിങ് കോളേജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് വിജയിച്ച അപ്പച്ചൻ കരാട്ടെ വിദഗ്‌ധനുമായിരുന്നു. കരാട്ടെയിൽ ലഭിച്ച ധൈര്യവും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ തുണച്ചു.കുറെക്കാലം ജർമനിയിൽ എൻജിനീയറായി ജോലിചെയ്ത അദ്ദേഹം പിന്നീട് നാട്ടിൽ മടങ്ങിയെത്തി കൃഷിയിൽ തുടരുകയായിരുന്നു. ടി.ജെ. കരിമ്പനാൽ എന്ന അപ്പച്ചന്റെ സംസ്‌കാരം തിങ്കളാഴ്ച 10.30-ന് കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡോമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തും.

Share This Article
Leave a Comment