ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം.
ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് ഡിഫൻഡറും ലാൻഡ് ക്രൂസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ തൃശൂർ റജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ ദുൽഖറിന്റെ പേരിലല്ല. ഇതിന്റെ ഉടമയാര് എന്ന് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. മറ്റ് രണ്ടു വാഹനങ്ങൾക്കായുള്ള അന്വേഷണവും തുടരുകയാണ്. അതിനിടെ ചലച്ചിത്രതാരം അമിത് ചക്കാലക്കലിനെ ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് വിട്ടയച്ചു.
കൊച്ചിയിലെ റെയ്ഡില്‍ മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന് നുംഖോര്‍ എന്ന പേരില്‍ സംസ്ഥാന വ്യാപക പരിശോധന.
